A Panorama of Political, Social, Cultural and Heritage of East and West

Times of America is a periodical News on Monthly. It is a panorama of Political, Social, cultural and heritage of East and West.
2024 August

2024 ജൂണ്‍ 11
ന്യൂസ് കോര്‍ഡിനേഷന്‍:
ജോയിച്ചന്‍ പുതുക്കുളം; പി.പി.ചെറിയാന്‍

ലോസ് ആഞ്ജലീസിലേക്ക് സൈന്യത്തെ അയക്കാതിരുന്നുവെങ്കില്‍ കത്തിയമര്‍ന്നുപോകുമായിരുന്നെന്ന് ട്രംപ്

വാഷിങ്ടണ്‍: മറീനുകളെയും മറ്റ് സൈനികരെയും താന്‍ വിന്യസിച്ചതുകൊണ്ടുമാത്രമാണ് ലോസ് ആഞ്ജലീസ് നഗരം കത്തിയമരാതിരുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാരിന്‍റെ കുടിയേറ്റനയത്തിനെതിരെ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ജലീസില്‍ ആരംഭിച്ച പ്രതിഷേധം ദിവസങ്ങള്‍ക്കിപ്പുറവും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രതികരണം. ലോസ് ആഞ്ജലീസിലേക്ക് ഞാന്‍ സൈന്യത്തെ അയക്കാതിരുന്നുവെങ്കില്‍, ഒരിക്കല്‍ മനോഹരവും മഹത്തായിരുന്നതുമായ നഗരം ഇപ്പോഴേക്കും കത്തിയമര്‍ന്നുപോകുമായിരുന്നെന്ന് ട്രംപ് സ്വന്തം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ലോസ് ആഞ്ജലീസ് തെരുവുകളിലെ നിലവിലെ സംഘര്‍ഷം ഉയര്‍ത്തുന്ന ഭീഷണി, കുറച്ചുമാസം മുന്‍പ് നഗരത്തെ ബാധിച്ച വന്‍ തീപിടിത്തത്തിന് സമാനമാണെന്നും യുഎസ് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ നയത്തിനെതിരായ പ്രതിഷേധത്തെ നിയന്ത്രിക്കാന്‍ ആയിരക്കണക്കിന് സൈനികരെയാണ് ട്രംപ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. ഇതിനെതിരേ ഡെമോക്രാറ്റിക് പാര്‍ട്ടി വലിയ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ട്രംപ് ഏകാധിപത്യപരമായി പെരുമാറുന്നുവെന്നായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്‍റെ പ്രതികരണം. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലോസ് ആഞ്ജലീസിലൊട്ടാകെ കുടിയേറ്റ കാര്യവിഭാഗം വ്യാഴാഴ്ച മുതല്‍ റെയ്ഡ് ആരംഭിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ വംശജര്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചത്.

ട്രംപ് ലോസ് ആഞ്ജലീസില്‍ എടുത്ത നടപടികള്‍ സ്വന്തം പരാജയങ്ങള്‍ മറയ്ക്കാനെന്നു ഡെമോക്രാറ്റിക് നേതാക്കള്‍ - പിപിഎം

ലോസ് ആഞ്ജലീസില്‍ സൈന്യത്തെ വിന്യസിച്ചതിനു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചു. മുന്‍ വൈസ് പ്രസിഡന്‍റും കാലിഫോര്‍ണിയ നിവാസിയുമായ കമലാ ഹാരിസിനു പിന്നാലെ ഇന്ത്യന്‍ അമേരിക്കന്‍ നേതാക്കള്‍ ട്രംപിനെതിരെ ആഞ്ഞടിച്ചു. ഭീതിയും വിഭജനവും നടപ്പാക്കാന്‍ ട്രംപ് ഭരണകൂടത്തിന്‍റെ ക്രൂരമായ, കരുതിക്കൂട്ടിയുളള നടപടിയെന്നാണ് ഇതിനെ കമല ഹാരിസ് വിശേഷിപ്പിച്ചത്. വാഷിംഗ്ടണ്‍ റെപ്. പ്രമീള ജയപാല്‍ സൈനികമായ കുടിയേറ്റ നടപടിയെ വിമര്‍ശിച്ചു. 120 കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത ഫെഡറല്‍ അധികൃതര്‍ ലോസ് ആഞ്ജലീസിലും അഡെലാന്‍റോയിലും തടവറകളില്‍ അവരെ കാണാന്‍ ശ്രമിച്ച കോണ്‍ഗ്രസ് അംഗങ്ങളെ തടഞ്ഞു. കൂട്ട നാടുകടത്തലിനു ശ്രമിക്കുന്ന അധികൃതര്‍ അഭിഭാഷകരെ അനുവദിക്കാത്തതു കൊണ്ടാണ് പ്രതിഷേധം ഉണ്ടായതെന്ന് ജയപാല്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധം സമാധാനപരമായിരുന്നു. പക്ഷെ അതിനെ നേരിട്ടത് അമിത ബലം കൊണ്ടാണ്. ഫെഡറലിസത്തിന്‍റെ കരുത്തു പരിശോധിക്കയാണ്. എക്സിക്യൂട്ടീവ് അമിത അധികാരം പ്രയോഗിക്കുന്നു. രാഷ്ട്രീയ അക്രമം അപലപനീയമാണെന്ന് റെപ്. റോ ഖന്ന (കാലിഫോര്‍ണിയ) പറഞ്ഞു. നാഷനല്‍ ഗാര്‍ഡുകളെ ട്രംപ് നിയോഗിച്ചതിനെ കുറിച്ചു റെപ്. ആമി ബെറ (കാലിഫോര്‍ണിയ) അമ്പരപ്പ് പ്രകടിപ്പിച്ചു. ട്രംപ് കരുതിക്കൂട്ടി സംഘര്‍ഷം സൃഷ്ടിച്ചു അദ്ദേഹത്തിന്‍റെ പരാജയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കയാണെന്നു റെപ്. ശ്രീ തനെദാര്‍ ആരോപിച്ചു. ആരോഗ്യ രക്ഷയും ഭക്ഷണ സഹായവും കഠിനമായി വെട്ടിക്കുറച്ച ട്രംപ് കരുതിക്കൂട്ടിയാണ് തീ ആളിക്കാന്‍ നോക്കുന്നത്.

ഡാലസ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രോത്സവം വര്‍ണാഭമായി

ഡാലസിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പത്താമത് പ്രതിഷ്ഠാദിനവാര്‍ഷികത്തോടനുബന്ധിച്ചു ഗംഭീര ആഘോഷങ്ങളാണ് ഈ വര്‍ഷം നടത്തപ്പെട്ടത്. മെയ് 15ന് ഗണപതി ഹോമം, ശുദ്ധി പൂജകളോടെ തുടക്കംകുറിച്ച്, ഉദയാസ്തമന പൂജ, കലശാഭിഷേകം, നവകാഭിഷേകം, കളഭം, പറയിടല്‍, അന്‍പൊലി, ഭഗവതി സേവ എന്നീ പൂജകളിലൂടെ തുടര്‍ന്ന് പൊങ്കാലയിലാണ് പൂജകള്‍ക്ക് വിരാമമായത്. ക്ഷേത്ര തന്ത്രി കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിയുടെ മാര്‍ഗ്ഗ നിര്‍ദേശത്താല്‍, കാരക്കാട്ടു പരമേശ്വന്‍ തിരുമേനി, കല്ലൂര്‍ വാസുദേവന്‍ തിരുമേനി, സൂരജ് തിരുമേനി, പുളിയപടമ്പ വിനേഷ് തിരുമേനി എന്നിവരാണ് പൂജാദികര്‍മ്മങ്ങളില്‍ പങ്കാളികളായത്. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍റെ മുകളില്‍ ഉത്സവമൂര്‍ത്തിയുടെ തിരുഎഴുന്നള്ളത്ത് നടന്നു. പല്ലാവൂര്‍ ശ്രീധരന്‍ മാരാരുടെ നേതൃത്വത്തിലായിരുന്നു ചെണ്ടമേളവും, കേളിയും, പഞ്ചാരിമേളവും അവതരിപ്പിച്ചത്. അനേകം കലാകാരന്മാര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും കലാപരിപാടികള്‍ അവതരിപ്പിക്കാനായി എത്തിയിരുന്നു. മെയ് 30ന് അരങ്ങിലെത്തിയ അമ്പലപ്പുഴ വിജയകുമാറിന്‍റെ സോപാന സംഗീതം ശ്രോതാക്കളെ ഭക്തിയുടെ മായാ ലോകത്തെത്തിച്ചു. ഓട്ടംതുള്ളല്‍ എന്ന കലാരൂപത്തിന്‍റെ സാദ്ധ്യതകള്‍ സര്‍വ്വവും പ്രകടിപ്പിച്ചുകൊണ്ട്, അത്യുജ്ജല പ്രകടനം അമ്പലപ്പുഴ സുരേഷ് വര്‍മ്മ കാഴ്ച വച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കാണികള്‍ അത്ഭുതസ്തബ്ധരായി. അദ്ദേഹത്തെ പിന്തുണക്കാന്‍, ശിവദേവും, ഹരികൃഷ്ണനും നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. സോപാന സംഗീതവും, ഓട്ടംതുള്ളലും കാണികളുടെ മുക്തകണ്ഠപ്രശംസയാണ് ഏറ്റുവാങ്ങിയത്. ഭരതകല തീയേറ്റേഴ്സും, ലിറ്റ് ദി വേ ചാരിറ്റിയും സംയുക്തമായി രൂപപ്പെടുത്തിയ എഴുത്തച്ഛന്‍ എന്ന ചരിത്ര നാടകം ഈ വര്‍ഷത്തെ ക്ഷേത്രോത്സവള്‍ക്ക് മാറ്റുകൂട്ടി. ബഹുജന പങ്കാളിത്തം കൊണ്ടും. വൈവിധ്യമാര്‍ന്ന കലാപരിപാടികളാലും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന വാര്‍ഷികാഘോഷങ്ങള്‍. ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്ന എല്ലാ ഭക്തജങ്ങള്‍ക്കും, കലാസ്വാദകര്‍ക്കും വേണ്ടി വിപുലമായ തട്ടുകടയും ക്ഷേത്ര ഭാരവാഹികള്‍ സംഘടിപ്പിച്ചിരുന്നു. ഇത്രയും വിപുലമായ പരിപാടികള്‍ ക്രമീകരിച്ചത്, പ്രസിഡന്‍റ് വിപിന്‍ പിള്ള, സെക്രട്ടറി ജലേഷ് പണിക്കര്‍, ട്രസ്റ്റി ചെയര്‍ സതീഷ് ചന്ദ്രന്‍, ട്രസ്റ്റി വൈസ് ചെയര്‍ രമണി കുമാര്‍, കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ഹെന വിനോദ്, യൂത്ത് കോര്‍ഡിനേറ്റര്‍ സുജാ മനോജ് എന്നിവരടങ്ങുന്ന 16 അംഗ ജോയിന്‍റ് കമ്മറ്റിയുടെയും വോളന്‍റിയേഴ്സിന്‍റെയും കഠിനപ്രയത്നത്തിലൂടെ ആയിരുന്നു. ക്ഷേത്രത്തിലെ ബലിക്കല്പുരയുടെയും പതിനെട്ടാം പടിയുടെയും പണികള്‍ പൂര്‍ത്തിയായി വരുന്നതോടു കൂടി ഒരുപാടു ഭക്തജനങ്ങള്‍ നോര്‍ത്ത് ടെക്സസിലെ ഈ മഹാക്ഷേത്രത്തിലേക്കു വന്നു ചേരുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ വി.ബി.എസ് നടത്തി

മെസ്കീറ്റ് മാര്‍ ഗ്രിഗോറിയോസ് സിറിയക് പള്ളിയിലെ ഈവര്‍ഷത്തെ വി.ബി.എസ് നടന്നു. വികാരി റവ. ഫാ. ബിനു തോമസിന്‍റെ പ്രാര്‍ത്ഥനയോടുകൂടി വി.ബി.എസിന്‍റെ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. കുട്ടികള്‍ക്കായി രണ്ട് ദിവസവും പല സെഷനുകള്‍ ഉണ്ടായിരുന്നു. വി.ബി.എസിനു ശേഷം കുട്ടികള്‍ക്കായി വാട്ടര്‍ ബൗണ്‍സ് ക്രമീകരിച്ചിരുന്നു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ഈവര്‍ഷത്തെ വി.ബി.എസ് നല്ലൊരു അനുഭവമായി മാറി. ഇതിനു നേതൃത്വം കൊടുത്ത സണ്‍ഡേ സ്കൂള്‍ ഹെഡ്മിസ്ട്രസ് ഡോ. സോഫിയാ ജോണ്‍, ബിനു അച്ചന്‍, പങ്കെടുത്ത കുട്ടികള്‍, അദ്ധ്യാപകര്‍, വോളണ്ടീയേഴ്സ്, പള്ളി കമ്മിറ്റി എന്നിവര്‍ക്ക് നന്ദി പറഞ്ഞു.

സ്റ്റാര്‍ എന്‍റര്‍ടൈന്‍മെന്‍റ് സിനി സ്റ്റാര്‍ നൈറ്റ് സീസണ്‍ 2ന് ആഗസ്റ്റില്‍ തുടക്കം

ന്യൂ ജേഴ്സി: മലയാളത്തിലെ ഏറ്റവും മികച്ച കലാകാരന്മാര്‍ അണിനിരക്കുന്ന സിനി സ്റ്റാര്‍ നൈറ്റ് 2025 സീസണ്‍ 2 ആഗസ്റ്റ് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലുമായി എത്തുന്നു. നായിക നടി ഭാവന, ശ്രുതിലക്ഷ്മി, മണിക്കുട്ടന്‍, ഗായകരായ ശ്രീനാഥ്, നിതിന്‍ മാത്യു, ഗായികമാരായ മൃദുലാ വാര്യര്‍, രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരന്‍മാരായ മഹേഷ് കുഞ്ഞുമോന്‍, അശ്വ ന്ത് അനില്‍കുമാര്‍, അനുപ് കോവളം, പാലക്കാട് മുരളി എന്നിവരടങ്ങുന്ന കേരളത്തിലെ മികച്ച താരനിരയാണ് ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാന്‍ വരുന്ന ഓണക്കാലത്ത് അമേരിക്കന്‍ യാത്രയില്‍ പങ്കെടുക്കുക. സംഗീതവും നൃത്തവും കോമഡിയുമായി മലയാളികളെ ഉല്ലസിപ്പിക്കുവാന്‍ മൂന്നു മണിക്കൂര്‍ നീളുന്ന ഒരു പാക്ക്ഡ് പ്രോഗ്രാമായിരിക്കുമിത് എന്ന് സംഘാടകര്‍ അറിയിച്ചു. 2025 ആഗസ്റ്റ് 29 മുതല്‍ 31 വരെ സെപ്റ്റംബര്‍ 5മുതല്‍ 28വരെയുള്ള വിവിധ തീയതികളിലും ഒക്ടോബര്‍ 3 മുതല്‍ 5വരെ അമേരിക്കയിലും കാനഡയിലുമായി ഷോ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് ഇടിക്കുള (201 421 5303) ജെയിംസ് ജോര്‍ജ് (973 985 8432) ബോബി ജേക്കബ് (201 669 1477)

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ ബൈബിള്‍ ജപ്പടി മല്‍സരം പത്താം വര്‍ഷത്തിലേക്ക്

ഫിലാഡല്‍ഫിയ: എ. ബി. സി. ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്യപ്പെടുന്ന ജനപ്രീയ ജപ്പടി മല്‍സരത്തിന്‍റെ മാതൃകയില്‍ ബൈബിള്‍ അതിഷ്ഠിതമാക്കി വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ സണ്ടേസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന ബൈബിള്‍ ജപ്പടി മല്‍സരം 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഈ വര്‍ഷത്തെ മല്‍സരം ജൂണ്‍ 1 ഞായറാഴ്ച്ച നടന്നു. ദിവംഗതനായ യു.വി. തോമസ് ഉഴുന്നാലിലിന്‍റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്‍റെ മകളും, സീറോമലബാര്‍ പള്ളിയിലെ മതാധ്യാപികയുമായ ജ്യോതി എബ്രഹാമിന്‍റെ കുടുംബമായിരുന്നു പ്രോഗ്രാമിന്‍റെ സ്പോണ്‍സര്‍. ദിവസംതോറും ബൈബിള്‍ വായിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനായി മാസങ്ങള്‍ നീണ്ടുനിന്ന ബൈബിള്‍ പഠനവും, ക്വിസ് മല്‍സരങ്ങളും നടന്നു. വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷത്തെ അടിസ്ഥാനമാക്കി 250ല്‍ പരം ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളുന്ന പഠനസഹായി കുട്ടികള്‍ക്ക് നല്‍കിയിരുന്നു. നാലാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ മല്‍സരത്തില്‍ വാശിയോടെ പങ്കെടുത്തു. ക്ലാസുകളില്‍ നടത്തപ്പെടുന്ന പ്രാഥമിക എഴുത്തുപരീക്ഷയിലൂടെയും, അവസാനറൗണ്ടില്‍ പൊതുസ്റ്റേജില്‍ നടത്തപ്പെടുന്ന ഗ്രാന്‍റ് ഫിനാലെയിലൂടെയുമാണു വിജയികളെ നിശ്ചയിക്കുന്നത്. ഞായറാഴ്ച്ച വി. കുര്‍ബാനക്കുശേഷം ഗ്രാന്‍റ് ഫിനാലെ ആയി നടത്തപ്പെട്ട ബൈബിള്‍ ജപ്പടി മല്‍സരം നിലവാരംകൊണ്ടും, സാങ്കേതിക മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. രണ്ടുകുട്ടികള്‍ വീതമുള്ള സുവിശേഷകരുടെ പേരിലുള്ള നാലു ടീമുകളായിട്ടാണു ഗ്രാന്‍ഡ് ഫിനാലെ മല്‍സരം നടന്നത്. ഇടവക വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ ബൈബിള്‍ ജപ്പടി മല്‍സരം ഉത്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ പോളച്ചന്‍ വറീദ്, ജോസ് തോമസ്, ജോജി ചെറുവേലില്‍, സജി സെബാസ്റ്റ്യന്‍, ജെറി കുരുവിള, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയില്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, ജപ്പടി കോര്‍ഡിനേറ്റര്‍മാരായ ജോസ് മാളേയ്ക്കല്‍, ലീനാ ജോസഫ്, എബന്‍ ബിജു, പി. ടി. ഏ. പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം, ജഡ്ജ്മാരായി സേവനം ചെയ്ത നീനു, ഡയാന്‍, ജോമി എന്നിവരും, മതാധ്യാപകരും, സി. സി. ഡി കുട്ടികളും മാതാപിതാക്കളും ഉത്ഘാടനകര്‍മ്മത്തിനു സാക്ഷ്യം വഹിച്ചു. ജറമിയ ജോസഫ്, തെരേസാ എബ്രഹാം എന്നിവരുള്‍പ്പെട്ട ടീം ഒന്നാം സ്ഥാനവും, എയിഡന്‍ തോമസ് ബിനു, എയ്ഞ്ചല ചാക്കോ എന്നിവര്‍ പ്രതിനിധാനം ചെയ്ത ടീം രണ്ടാം സ്ഥാനവും, ലിലി ചാക്കോ, ജെയ്ഡന്‍ പി. ജോമോന്‍ എന്നിവര്‍ നയിച്ച ടീം മൂന്നാം സ്ഥാനവും, തോമസ് എബ്രഹാം, ജോഷ്വ സോജന്‍ ടീം നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയിച്ച ടീമംഗങ്ങളെ സര്‍ട്ടിഫിക്കറ്റും, കാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. ഓരോ ചോദ്യറൗണ്ട് കഴിയുമ്പോഴും സദസ്യര്‍ക്കുള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായിരുന്നതു കാണികളില്‍ ആവേശമുണര്‍ത്തി. മതാധ്യാപകരായ ലീനാ ജോസഫ്, എബന്‍ ബിജു എന്നിവരായിരുന്നു ക്വിസ് മാസ്റ്റര്‍മാര്‍.

ടൊറന്‍റോ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 15 മുതല്‍ ഓഷവയില്‍

ടൊറന്‍റോ: അനുഗ്രഹത്തിന്‍റെയും ആത്മാഭിഷേകത്തിന്‍റെയും ദിനങ്ങള്‍ക്കായി ഒരുങ്ങി ടൊറന്‍റോ. സെന്‍റ് മേരീസ് സീറോമലങ്കര കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 15 മുതല്‍ 17 തീയതികളില്‍ നടക്കുന്ന ടൊറന്‍റോ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2025ന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പ്രശസ്ത വചന പ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ഫാ.മാത്യു നായ്കാം പറമ്പിലിന്‍റെ (ഡിവൈന്‍ റിട്രീറ്റ് സെന്‍റര്‍, മുരിങ്ങൂര്‍) നേതൃത്വത്തില്‍ ഓഷവയിലെ ജനറല്‍ സിക്കോര്‍സ്കി ഹാളിലാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കുക. ആദ്യദിനമായ ഓഗസ്റ്റ് 15ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ ആയിരിക്കും കണ്‍വെന്‍ഷന്‍. ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കും ഓഗസ്റ്റ് 16 ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കും ഓഗസ്റ്റ് 17 ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ഫാ.മാത്യു നായ്കാം പറമ്പിലിന്‍റെ അഭിഷേക പ്രസംഗം, രോഗശാന്തി ആരാധന, സ്തുതി ആന്‍റ് ആരാധന, കുമ്പസാരം, മധ്യസ്ഥ പ്രാര്‍ത്ഥന തുടങ്ങിയവയും ഉണ്ടായിരിക്കുമെന്ന് ടൊറന്‍റോ സെന്‍റ് മേരീസ് സീറോമലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. വര്‍ഗീസ് അഞ്ചാനിത്തടത്തില്‍ അറിയിച്ചു. രജിസ്ട്രേഷന്: ഫാ. വര്‍ഗീസ് അഞ്ചാനിത്തടത്തില്‍ 437 260 2630, സെബാസ്റ്റ്യന്‍ ജോസഫ് 416553 8527, ബിജി വാഴയില്‍ എബ്രഹാം 416 671 1189, ജിയോ ഐസക് 647 832 4726.

ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന് കരുത്തുറ്റ നേതൃനിര, ബിജു സഖറിയാ പ്രസിഡന്‍റ്

ഹൂസ്റ്റണ്‍: ടെക്സാസ് സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രാദേശിക കൂട്ടായ്മയായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ (എച്ച്. ആര്‍.എ) 2025-26 ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യങ്ങളാണ് എച്ച്. ആര്‍.എയുടെ നേതൃരംഗത്ത് എത്തിയിട്ടുള്ളത്. ഏപ്രില്‍ 27 നു മിസോറി സിറ്റിയിലുള്ള കിറ്റി ഹോളോ പാര്‍ക്കില്‍ നടന്ന സ്പ്രിങ് പിക്നിനോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് ബാബു കൂടത്തിനാലിന്‍റെ അധ്യക്ഷതയില്‍ കൂടിയ പൊതു യോഗത്തില്‍ ഉപരക്ഷാധികാരി ജോയ് മണ്ണില്‍ വരാണാധികാരിയായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ബിനു സഖറിയാ സ്വാഗതവും ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ നന്ദിയും അറിയിച്ചു. സംഘടനയുടെ തുടക്കം മുതല്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള ബിജു സഖറിയ കളരിക്കമുറിയാണ് പുതിയ പ്രസിഡന്‍റ്. റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ രക്ഷാധികാരിയായുള്ള സംഘടനയുടെ ഉപരക്ഷാധികാരികളായി റവ. ഫാദര്‍ ജെക്കു സഖറിയ, ജീമോന്‍ റാന്നി, ജോയി മണ്ണില്‍, ബാബു കൂടത്തിനാല്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ കരുത്ത് തെളിയിച്ച വിനോദ് ചെറിയാനാണ് പുതിയ ജനറല്‍ സെക്രട്ടറി. ബാബു കലീന സെക്രട്ടറിയായും ബിനു സഖറിയ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍റുമാരായി ജിന്‍സ് മാത്യു കിഴക്കേതില്‍, റോയി തീയാടിക്കല്‍, മാത്യൂസ് ചാണ്ടപ്പിള്ള, എബ്രഹാം ജോസഫ് (ജോസ് പ്ലാമ്മൂട്ടില്‍), സി.ജി ഡാനിയേല്‍, ഷിജു തച്ചനാലില്‍ എന്നിവരെ യോഗം തെരഞ്ഞെടുത്തു. റീനാ സജി, ഷീജാ ജോസ്, മറിയാമ്മ ജോണ്‍ (ലീലാമ്മ) എന്നിവരാണ് വനിതാ ഫോറം സെക്രട്ടറിമാര്‍. ജോയിന്‍റ് ട്രഷററായി സ്റ്റീഫന്‍ ടി ഏബ്രഹാമും, യൂത്ത് കോ ഓഡിനേറ്ററായി ജെഫിന്‍ രാജുവും പ്രവര്‍ത്തിയ്ക്കുന്നു. സജി ഇലഞ്ഞിക്കല്‍, മിന്നി ജോസഫ്, അലക്സ് ളാഹയില്‍, ജോണ്‍ തോമസ് (രാജു), ബിജു തച്ചനാലില്‍, ഈശോ തേവര്‍വേലില്‍ (സണ്ണി), രാജു കെ നൈനാന്‍, ജൈജു കുരുവിള തുടങ്ങിയവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.